കോബ്രാഹില്‍സിലെ നിധി 6 [Smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 6

CoBra Hillsile Nidhi Part 6 | Author :  smitha   click here to all parts

 

 

ഷാര്‍മ്മിലിയുടെ വീടിന്‍റെ ഗേറ്റിലൂടെ സൈക്കിള്‍ കടത്തിക്കൊണ്ട് മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ ദിവ്യ ഗാരേജിലേക്ക് നോക്കി.
കാര്‍ കിടപ്പുണ്ട്.
ഷാര്‍മ്മിലി ചേച്ചി പുറത്തുപോയിട്ടില്ല.
അവള്‍ തീര്‍ച്ചപ്പെടുത്തി.
രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഷാര്‍മ്മിലി ചേച്ചി പോകാറുള്ളൂ.
ഒന്ന്, ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ സെയിന്‍റ്റ്സ് മേരീസ് കോളെജിലേക്ക്.
അവിടുത്തെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ്റിലേ ജ്യൂനിയര്‍ ലക്ച്ചറര്‍ ആണ് ഷാര്‍മ്മിലി അലക്സ്.
പിന്നെ ഞായറാഴ്ചകളില്‍ പള്ളിയിലും.
സൈക്കിള്‍ ഗാരേജില്‍ വെച്ചിട്ട് അവള്‍ സിറ്റ് ഔട്ടിലേക്ക് നടന്നു.
അവിടെ അലക്സാണ്ടര്‍ പത്രം വായിച്ചിരിക്കുന്നത് ദിവ്യ കണ്ടു.
ഷാര്‍മ്മിലിയുടെ പാപ്പാ ആണ് അലക്സാണ്ടര്‍.
ഡാഡിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും.
നഗരത്തില്‍ ഒരു ജനറല്‍ സ്റ്റോര്‍ നടത്തുകയാണ് അദ്ധേഹം.
അമ്പതിനടുത്ത് പ്രായമുണ്ട്.
എന്നാലും ഒരു റിട്ടയേഡ് കായിക താരത്തിന്‍റെ ശാരീരിക ഭംഗിയും പ്രസാദാത്മകമായ മുഖഭാവവുമുണ്ടായിരുന്നു അദ്ധേഹത്തിന്.
“ഗുഡ് മോണിംഗ്, അങ്കിള്‍,”
“ങ്ങ്ഹാ, മോളോ, വരൂ,”
അദ്ധേഹം എഴുന്നേറ്റു.
“ഇന്ന്‍ രാവിലെ അങ്കിളിനേം ഷാര്‍മ്മിലി ചേച്ചീനേം ഒന്നും പള്ളീല്‍ കണ്ടില്ലല്ലോ,”
സിറ്റ് ഔട്ടിലേക്ക് കയറിക്കൊണ്ട് അവള്‍ ചോദിച്ചു.
“വൈകുന്നേരം പോകാമെന്ന്‍ കരുതി മോളെ,’
“എവിടെ ഷാര്‍മ്മിലി ചേച്ചി?”
“മുകളിലുണ്ട്,”
അവള്‍ സ്റ്റെയര്‍കേസ്‌ കയറി മുകളിലേക്ക് പോയി.
ഷാര്‍മ്മിലിയുടെ കിടപ്പുമുറി തുറന്നു കിടന്നിരുന്നു.
ഷാര്‍മ്മിലി ബാത്ത്റൂമിലാണെന്ന് ദിവ്യക്ക് തോന്നി.
ടാപ്പില്‍ നിന്ന്‍ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു.
ദിവ്യ ഷാര്‍മ്മിലിയുടെ ബെഡ്റൂമില്‍ കയറി.
അവളുടെ കിടക്കയ്ക്കും പുസ്തകഷെല്‍ഫിനുമിടയ്ക്കുള്ള മേശപ്പുറത്ത് ഫ്രെയിം ചെയ്ത അലങ്കരിച്ച രോഹിതിന്‍റെ ഫോട്ടോ ദിവ്യ കണ്ടു.
ഷാര്‍മ്മിലി ചേച്ചിയുടെ ഹൃദയം കവര്‍ന്ന തന്‍റെ രോഹിത് അങ്കിള്‍.
ഷാര്‍മ്മിലിചേച്ചിയുടെ മനസ്സിന്‍റെ കാന്‍വാസ്സിലേക്ക് പ്രണയവര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച രോഹിത് അങ്കിള്‍.
പക്ഷെ മഴവില്ലിനേക്കാളും മനോഹരമായ ആ ബന്ധം അസ്ത്രവേഗത്തില്‍ പൊലിഞ്ഞുപോയി.
പ്രണയ ലഹരിയുടെ ആദ്യനാളുകളില്‍ത്തന്നെ രോഹിത് അങ്കിള്‍ ഷാര്‍മ്മിലി ചേച്ചിയെ വിട്ടുപോയി.
ആരിലും അസൂയയുണര്‍ത്തിയിരുന്ന ആ ബന്ധത്തിന്‍റെ തുടക്കം മുതലുള്ള ദൃക്സാക്ഷി താനാണ്.
ഇപ്പോഴും രോഹിത് അങ്കിളിന്‍റെ മരണം ഷാര്‍മ്മിലി ചേച്ചിയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല.
അദ്ദേഹം കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു.
അദ്ധേഹത്തെക്കുറിച്ചുള്ള അപവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ചതിയനും മോഷ്ട്ട്ടാവുമാണെന്നുള്ള അപവാദങ്ങള്‍.
എന്നിട്ടും ദിവ്യയെപ്പോലെ ഷാര്‍മ്മിലിയും കാത്തിരിക്കുന്നു.
ഒരു ദിവസം വരും.
അന്ന്‍ എല്ലാവരും പറയും തന്‍റെ രോഹിത് അങ്കിള്‍ നല്ലവനായിരുന്നെന്ന്‍.
ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ രോഹിത് അങ്കിള്‍ ആ ഫോട്ടോയില്‍ നിന്ന്‍ തന്നെ നോക്കുകയാണ്.
കുറച്ചു നിമിഷങ്ങള്‍ അവള്‍ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു.
അല്‍പ്പം കഴിഞ്ഞാണ് ദിവ്യ അറിയുന്നത്, ഷാര്‍മ്മിലി പിമ്പില്‍ നില്‍ക്കുന്നു.
ഫോട്ടോയില്‍ കഥകള്‍.കോംനിന്ന്‍ നോട്ടം മാറ്റി ദിവ്യ ഷാര്‍മ്മിലിയെ നോക്കി.
അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരിക്കുന്നത് ദിവ്യ കണ്ടു.
“എന്തായിത് ഷാര്‍മ്മിലി ചേച്ചി?”
ദിവ്യ അവളുടെ തോളില്‍ പിടിച്ചു.
“അതാ എനിക്കും ചോദിക്കാനുള്ളത്,”
തന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് നനവ് പടര്‍ന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ഷാര്‍മ്മിലി ചോദിച്ചു.
“എന്തായിത് ദിവ്യ ചേച്ചി?”
കണ്ണുനീരിനിടയിലൂടെ ദിവ്യ പുഞ്ചിരിച്ചു.
അവരിരുവരും കിടക്കയിലിരുന്നു.
“രാജകുമാരിയെന്താ രാവിലെ തന്നെ?”
“തോഴിയെ രാവിലെ പള്ളിയില്‍ കണ്ടില്ല,”
ദിവ്യ പറഞ്ഞു.
“എന്തു പറ്റി?”
“ഇന്നലെ ഉറങ്ങിയപ്പോള്‍ കുറെ ലേറ്റ് ആയി. അതുകൊണ്ട് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ അതിനേക്കാള്‍ ലേറ്റ് ആയി.”
അല്‍പ്പനേരം അവര്‍ നിശബ്ദരായി പരസ്പരം നോക്കിയിരുന്നു.
“പിന്നെ മറ്റൊരു കാര്യം,”
ദിവ്യ പറഞ്ഞു.
“…ഞാന്‍ നാളെ പോവ്വാണ്. ഡെല്ലീല്‍. സെയിന്‍റ്റ് സ്റ്റീഫന്‍സില്‍,”
ഷാര്‍മ്മിലിയുടെ മുഖത്തിന്‍റെ ശോഭ അല്‍പ്പം കെട്ടു.
“എന്താ സബ്ജക്റ്റ്?”
ഉത്സാഹം വരുത്തി അവള്‍ ചോദിച്ചു.
“ബയോ റ്റെക്നോളജി,”
“അപ്പോള്‍ ദിവ്യയല്ലേ മുമ്പ് പറഞ്ഞത് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് ഇന്‍റ്ററസ്റ്റ്‌ എന്ന്‍?”
“ആക്ചുവലി, ഷാര്‍മ്മിലി ചേച്ചി…”
ദിവ്യ വിഷമത്തോടെ പറഞ്ഞു തുടങ്ങി.
“ഡാഡിയ്ക്കും മമ്മിയ്ക്കും എന്നെ കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറ്റി നിര്‍ത്തണം. ഓരോ കഥകള് കേട്ടിട്ടില്ലേ? കോബ്രാഹില്‍സിലെ നിധി? പിന്നെ പണ്ടെപ്പോഴോ മരിച്ചുപോയ ഒരു തമ്പുരാട്ടിക്കുട്ടീടെ കഥ? അതൊക്കെ റിയാലാകൂന്നാ ഡാഡീടേം മമ്മീടേം പേടി. പിന്നെ മമ്മിക്ക് ഉപഗ്രഹങ്ങളായിട്ട് കൊറെ ജ്യോത്സന്മാരുണ്ട്. അവരൊക്കെ ജ്ഞാനദൃഷ്ട്ടീല്‍ കണ്ടത്രെ, എനിക്ക് നാലഞ്ചുമാസത്തേക്ക് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ബുധന്‍റെയോ ഉപദ്രവമുണ്ടെന്ന്! കേട്ടാല്‍ തൊന്നും സ്പേസിലേ സകല നക്ഷത്രങ്ങളും ഗ്രഹങ്ങളും അവരുടെ ഭ്രമണോം പരിക്രമണോം മാറ്റിവെച്ച് എന്‍റെ പിന്നാലെ കൂടിയിരിക്ക്യാണെന്ന്!”
ഷാര്‍മിലി അവളുടെ സംസാരം കേട്ടിരുന്നു.
“ഡാഡിയ്ക്കും മമ്മിയ്ക്കും ഒട്ടും ഇഷ്ട്ടവൊണ്ടായിട്ടല്ല. എനിക്കും അശേഷം താല്‍പ്പര്യമില്ല ഇവിടെ നിന്നും മാറിനില്‍ക്കാന്‍. ഡാഡിയോടും മമ്മിയോടും തര്‍ക്കിക്കാനും വാദിക്കാനുമൊന്നും എനിക്ക് താല്‍പ്പര്യമില്ല്യ. ഞാനൊറ്റയാളല്ലേ? അപ്പൊ അവരുടെ റ്റെന്‍ഷനും വെഷമോം ഞാനും കൊറച്ചൊക്കെ മനസ്സിലാക്കണ്ടേ? അങ്ങനെ ഞാനും സമ്മതിച്ചു, സ്റ്റീഫന്‍സില്‍ ചേരാമെന്ന്.”
അവളുടെ സ്വരത്തില്‍ ഒരു വിഷാദച്ചായ ഷാര്‍മ്മിലി ശ്രദ്ധിച്ചു.
“പിന്നെ ഞാന്‍ സിലബസ് ചാര്‍ട്ട് കണ്ടു. ഹെര്‍ബല്‍ ചികിത്സയെക്കുറിച്ചൊക്കെ കൂടുതല്‍ അറിയാനും പറ്റും,”
ദിവ്യ തുടര്‍ന്നു.
വിഷ ചികിത്സക എന്ന പേരിലും ദിവ്യ അറിയപ്പെട്ടിരുന്നു.
കൊട്ടാരം ലൈബ്രറിയിലെ പ്രാചീനമായ താളിയോലക്കെട്ടുകളിലൊന്നിലെ പ്രതിപാദ്യവിഷയം വിഷചികിത്സയായിരുന്നു.
സര്‍പ്പവിഷബാധിതരായ മനുഷ്യരെയും മൃഗങ്ങളെയും അപൂര്‍വ്വവും അറിയപ്പെടാത്തതുമായകഥകള്‍.കോം ഔഷധസസ്യങ്ങളുടെ ഇലകളും പൂവുകളും കായ്കളും തോലും വേരുകളും കൊണ്ട് ചികിത്സിച്ച് ഭേദമാക്കുന്ന രീതികള്‍ അതില്‍ വിവരിച്ചിരുന്നു.
ആകസ്മികമായ ഒരു സന്ദര്‍ഭത്തില്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ദിവ്യ അതില്‍ താല്‍പ്പര്യം കാണിച്ചു.
അതി കഠിനമായിരുന്നെങ്കിലും ദുര്‍ഗ്രഹമായ ചികിത്സാ പാഠങ്ങള്‍ അവള്‍ ഹൃദിസ്ഥമാക്കി.
അപൂര്‍വ്വവും അറിയപ്പെടാത്തതുമായ സസ്യങ്ങളെ അവള്‍ കണ്ടെത്തുകതന്നെ ചെയ്തു.
“ലോകത്തുള്ള സകല പാമ്പുകളും യൂണിയനുണ്ടാക്കി വിഷഡോക്റ്ററെ അന്വേഷിച്ചുവരും. പരീക്ഷിത്ത് രാജാവിനെപ്പോലെ ഗോപുരത്തില്‍ ഏകാന്തവാസം നടത്തേണ്ടിവരും ദിവ്യക്ക്,’
മഹാഭാരതത്തിലെ ഒരു സന്ദര്‍ഭം ഓര്‍മ്മിച്ച് ഷാര്‍മ്മിലി പറഞ്ഞു.
“ഇവിടുന്ന്‍ മാറിനില്‍ക്കാന്‍ ഇഷ്ട്ടമില്ലാത്തത് ആ ഋഷികുമാരന്‍ വരൂന്നുള്ള പ്രതീക്ഷകൊണ്ടാണോ?”
ഷാര്‍മ്മിലി തുടര്‍ന്ന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നല്ല കഥയായി,”
ദിവ്യയും ചിരിച്ചു.
“ഞാനത്രയ്ക്ക് ബുദ്ധിജീവിയൊന്നുമല്ല ഇതൊക്കെ വിശ്വസിക്കാന്‍. അതിരിക്കട്ടെ, ചേച്ചിയ്ക്ക് കഥേടെ ഡീറ്റയില്‍സൊക്കെ എവിടുന്ന്‍ കിട്ടി?”
“നിന്‍റെ രോഹിത് അങ്കിള്‍ പറഞ്ഞുതന്നിരുന്നു.”
രോഹിതിന്‍റെ ഫോട്ടോയിലേക്ക് നോക്കി ഷാര്‍മ്മിലി പറഞ്ഞു.
“എന്നെക്കുറിച്ച് ഏറ്റവും അവസാനം അറിയുന്ന ആള്‍ ഞാന്‍ തന്നെയാണ് അപ്പോള്‍,”
ദിവ്യ ചിരിച്ചു.
“പ്രവചനമാനുസരിച്ച് മഹര്‍ഷി ഇന്നലെ വരേണ്ടതാണ് ഷാര്‍മ്മിലി ചേച്ചി,”
ദിവ്യ തുടര്‍ന്നു.
“ഇന്നലെയായിരുന്നു ആശ്വിനമാസത്തിലെ പൌര്‍ണ്ണമി രാത്രി. കാണിച്ചുതരാന്‍ ഗ്രാനി എന്നെയും കൂട്ടി പുഴക്കരേല്‍ വരികയും ചെയ്തു. പക്ഷെ ജടയും മുടിയും മരവുരിയും കമണ്ഡലുവും ധരിച്ച് മഹര്‍ഷി കുമാരന്‍ വന്നില്ല. പകരം ഏതോ സത്യക്രിസ്ത്യാനി പള്ളീലേക്കുള്ള വഴീം ചോദിച്ചു വന്നു.”
“ആളേ കണ്ടോ ദിവ്യ?”
ഷാര്‍മ്മിലി ആകാംക്ഷയോടെ തിരക്കി.
“ഇല്ല, പകരം ഗ്രാനി കണ്ടു,”
ഷാര്‍മ്മിലി വീണ്ടും രോഹിതിന്‍റെ ഫോട്ടോയിലേക്ക് നോക്കി.
“ചേച്ചീ …”
ഷാര്‍മ്മിലി നോട്ടം തുടര്‍ന്നപ്പോള്‍ ദിവ്യ വിളിച്ചു.
അവള്‍ ഷാര്‍മ്മിലിയുടെ കൈയില്‍ പിടിച്ചു.
“ഞാന്‍ ചേച്ചിയോട് ഒരു കാര്യം തുറന്ന്‍ ചോദിക്കട്ടെ?”
“ചോദിക്കൂ,”
“രോഹിത് അങ്കിള്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു,”
ദിവ്യ പറഞ്ഞു.
“ചേച്ചീടെ വെഷമം ഇതുവരേം…?”
ഷാര്‍മ്മിലി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.ദൂരെ മലനിരകളുടെ അഗാധനീലിമയില്‍ അവളുടെ മിഴികള്‍ സ്പര്‍ശിച്ചു.
ഏതോ ഒരു മലമുടിയില്‍ നിന്ന്‍ അദൃശ്യമായ ഒരു നോവ് അവള്‍ ഉള്‍ക്കൊണ്ടു.
“എനിക്ക് വിഷമം ഒന്നും ഇല്ല ദിവ്യാ,”
ജാലകദൃശ്യങ്ങളില്‍ത്തന്നെ മിഴികളുറപ്പിച്ച് അവള്‍ പറഞ്ഞു.
“ദുഃഖം മാറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. ദുഃഖത്തില്‍ സ്വയം ആനന്ദിക്കുക. ദുഖത്തെയോ ദുഃഖകാരണത്തെയോ വെറുക്കാതിരിക്കുക. ഞാന്‍ ആ ആനന്ദം അറിയുന്നു ദിവ്യാ,”
നനവ് പടര്‍ന്ന അവളുടെ സ്വരം ദിവ്യയെ സ്പര്‍ശിച്ചു.
“എന്‍റെയും രോഹിതിന്‍റെയും ഇടയില്‍ ശാരീരികമായ അകല്‍ച്ചയേ സംഭവിച്ചിട്ടുള്ളൂ ദിവ്യ,”
ജാലക ദൃശ്യങ്ങളില്‍ നിന്ന്‍ തിരികെ വന്ന്‍ ഷാര്‍മ്മിലി പറഞ്ഞു.
“എനിക്കവനെ കാണണമെന്ന് തോന്നുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഞാന്‍ പതിയെ അടയ്ക്കും. അപ്പോള്‍ എനിക്കവന്‍റെ ഗന്ധം അറിയാം. അവന്‍ വിദൂരതയില്‍ നിന്ന്‍ നടന്നു വരുന്നത് എനിക്ക് അനുഭവിക്കാം. അവന്‍റെ ശബ്ദം കേള്‍ക്കാം. അവന്‍റെ രൂപം കാണാം. അവന്‍റെ ഉണ്മ ഒരു സമുദ്രത്തിന്‍റെ സാന്നിധ്യം പോലെ എനിക്കറിയാം. പൂര്‍ണ്ണമായി ഞാന്‍ അതില്‍ മുഴുകുന്നു…”
ഉന്മാദം നിറഞ്ഞ അവളുടെ ശബ്ദത്തില്‍ രോഹിതിന്‍റെ സാന്നിധ്യം ദിവ്യ അറിഞ്ഞു.
“മറ്റൊരു കാര്യം കൂടി ഞാന്‍ പറയാം.”
ഷാര്‍മ്മിലി തുടര്‍ന്നു.
“മരണഭയം തീരെ ഇല്ല ഇപ്പോള്‍. തീര്‍ച്ചയായും നേരത്തെ പോലെ സ്വയം ജീവനെടുക്കുന്ന യാതൊന്നും ഞാന്‍ ഇനി ചെയ്യില്ല. എന്‍റെ രോഹിതിനും ദൈവത്തിനും അതൊരിക്കലും ഇഷ്ട്ടമാവില്ല. പിന്നെ, കുറച്ചുകാലം കൂടി ജീവിച്ചിരിക്കേണ്ടത് എന്‍റെ കൂടി ആവശ്യമാണ്‌. രോഹിത് നല്ലവനായിരുന്നു, വിശ്വസ്ഥനായിരുന്നു എന്ന്‍ ഓരോ ആളും തിരുത്തിപ്പറയുന്നത് എനിക്ക് കേള്‍ക്കണം. ആരാണ് എന്‍റെ രോഹിതിനെ എന്നില്‍ നിന്നും പറിച്ചുകളഞ്ഞതെന്ന് എനിക്കറിയണം. എന്തിനായിരുന്നു അതെന്നും.”
ഷാര്‍മ്മിലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
ദിവ്യയുടെതും.
“ങ്ങ്ഹാ, പിന്നെ എനിക്ക് മറ്റൊരു കാര്യംകൂടി അറിയാനുണ്ട്,”
ഷാര്‍മ്മിലിയുടെ ഭാവമാറ്റം കണ്ടു വിഷയം മാറ്റിക്കൊണ്ട് ദിവ്യ പറഞ്ഞു.
“എന്താ?”
ഷാര്‍മ്മിലി അവളെ നോക്കി.
:ജ്യൂനിയര്‍ ലക്ച്ചററുടെ പിന്നാലെ ഒരാള്‍ കൂടിയിട്ടില്ലേ?”
ഷാര്‍മ്മിലി ആലോചിച്ചു.
പെട്ടെന്നവള്‍ക്ക് കാര്യം പിടികിട്ടി.
“ഓ!”
താല്‍പ്പര്യം കാണിക്കാതെ ഷാര്‍മ്മിലി ചോദിച്ചു.
“വിനോദ് മേനോന്‍റെ കാര്യമല്ലേ? സില്ലി …”
“കക്ഷീടെ ചുറ്റിക്കളി തുടങ്ങീട്ട് എത്രനാള്‍ ആയി?”
“ഒരു മാസമായി,”
അവള്‍ പറഞ്ഞു.
“ഒരു ദിവസം ഷേക്ക്സ്പിയറിന്‍റെ റോമിയോ ആന്‍ഡ്‌ ജ്യൂലിയറ്റുമായി എന്‍റെയടുത്ത് വന്നു. ഇവിടെ ഈ വീട്ടില്‍. ആ ഡ്രാമയെക്കുറിച്ച് കേട്ടിട്ടുണ്ട്, ഒത്തിരി ഇഷ്ട്ടമായി, ഡീപ്പ് ആയിട്ട് പഠിക്കാന്‍ ആഗ്രഹിക്കുന്നു, ദിവസവും ഓരോ മണിക്കൂര്‍ ഹോം ട്യൂഷന്‍…അങ്ങനെ പോയി കക്ഷീടെ ഡയലോഗ്. ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിലേ ആ ജെന്‍റ്റില്‍മാന്‍റെ എക്സിക്യൂട്ടീവ് ബുദ്ധിമനസ്സിലാക്കാന്‍ ആനേടെം കുതിരേടെം അദ്ധ്വാനമൊന്നും വേണ്ട,”
“എന്നിട്ട് ഷാര്‍മ്മിലി ചേച്ചിയെന്തു പറഞ്ഞു?”
“സമയമുണ്ടാവില്ല എന്ന്‍ പറഞ്ഞ് ഫസ്റ്റ് പേജിന് മുമ്പ് ചാപ്റ്റര്‍ ക്ലോസ് ചെയ്തു,”
ഷാര്‍മ്മി ലി ചിരിച്ചു.
“പക്ഷെ എന്തെങ്കിലും കാരണം പറഞ്ഞ് ഏതെങ്കിലും ഒരിടത്ത് വെച്ച് ദിവസവും അയാള്‍ എന്നെക്കാണാന്‍ ശ്രമിക്കുന്നുണ്ട്. ഓവ്ക്ക്വേടാ ദിവ്യേ അയാളുടെ രീതികളൊക്കെ. ഐ പിറ്റി ഓണ്‍ ഹിം,”
ദിവ്യയും ചിരിച്ചു.
ഷാര്‍മ്മിലിയുടെ മിഴികള്‍ ജാലകങ്ങള്‍ക്കപ്പുറത്തെ മലമുടികളിലേക്ക് പിന്‍വാങ്ങി.
കോബ്രാഹില്‍സില്‍ നിന്ന്‍ പിറവിയെടുത്ത ഒരു കാറ്റ് അവളുടെ മുടിയിഴകളെ പതിയെ ഉലച്ചു.
കാറ്റിന്‍റെ സാമീപ്യത്തില്‍, പനിനീര്‍പ്പൂക്കളാല്‍ സ്പര്‍ശിക്കപ്പെടുന്നതുപോലെ അവള്‍ കണ്ണുകള്‍ പതിയെ അടച്ചു.
“ദേവദാരുക്കള്‍ നിറഞ്ഞ ആ മലഞ്ചെരിവില്‍, ആ വസന്ത ഋതുവില്‍ രോഹിതിനോടൊപ്പം ഞാന്‍ പങ്കിട്ട ദിവസങ്ങളുടെ നിറസൌന്ദര്യം ഒരിക്കലും പോവില്ല, ദിവ്യേ, എന്‍റെ മനസ്സില്‍ നിന്ന്‍,”
കാവ്യാത്മകമായ വാക്കുകള്‍ ദിവ്യ വീണ്ടും കേട്ടു.
ഷാര്‍മ്മിലിയുടെ ശബ്ദത്തില്‍ മുമ്പൊന്നും കേള്‍ക്കാത്ത ഒരു ലഹരി അവള്‍ക്ക് അനുഭവപ്പെട്ടു.
“അന്ന് ഹാംലെറ്റും റോമിയോയും ജ്യൂലിയറ്റും ഷെല്ലിയുടെ വെസ്റ്റ് വിന്‍ഡും കീറ്റ്സിന്‍റെ ഗ്രേഷ്യന്‍ ഏണുമൊക്കെ പുതിയ പുതിയ അര്‍ത്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും മനസ്സിലാക്കിത്തന്ന്‍, എന്നെ പഠിപ്പിച്ച്….അതില്‍ മറഞ്ഞു കിടന്ന സ്വപ്നങ്ങളെ എടുത്തുകാണിച്ച്…
ഷാര്‍മ്മിലിയുടെ വാക്കുകള്‍ കണ്ണീര്‍പ്രവാഹത്തില്‍ മുറിഞ്ഞു.
“എം ഫില്‍ എന്ന അഡീഷണല്‍ ക്വാളിഫിക്കേഷന്‍റെ ജാഡയൊക്കെ ഉണ്ടായിരുന്നിട്ടും ഇംഗ്ലീഷ് സാഹിത്യത്തിന്‍റെ ഡെപ്ത് അറിയുന്ന കാര്യത്തില്‍ ഞാന്‍ വെറും മണ്ണാങ്കട്ടയായിരുന്നു.”
കണ്ണീര്‍ തുടച്ച് ഷാര്‍മ്മിലി തുടര്‍ന്നു.
“ഇന്നും ക്ലാസ്സെടുക്കുമ്പോള്‍ എന്‍റെ രോഹിതാണ് എന്നിലൂടെ സംസാരിക്കുന്നത്. എന്‍റെ രോഹിതിന്‍റെ സംഗീതമാണ് ഞാന്‍ എന്‍റെ കുട്ടികള്‍ക്ക് കൊടുക്കുന്നത്. നീ വിശ്വസിക്കില്ല, മോളേ, ഇപ്പോഴും ഏതെങ്കിലും ഭാഗം വരുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കും. അവന്‍ പഠിപ്പിക്കുന്നത്‌ അപ്പോള്‍ ഞാന്‍ അറിയും. ഇറ്റ്‌ മേ ബി ഇന്‍സ്ക്രൂട്ടബിള്‍ ഫോര്‍ യൂ ടു ബിലീവ്. ബട്ട്…”
“ഇല്ല, ചേച്ചീ…”
ഷാര്‍മ്മിലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞപ്പോള്‍ ദിവ്യ അവളെ ചേര്‍ത്തുപിടിച്ചു.
“എനിക്ക് മനസ്സിലാക്കാന്‍ പറ്റും…”
അവള്‍ ഷാര്‍മ്മിലിയുടെ കവിളില്‍ ചുംബിച്ചു.
“…..എനിക്കല്ലാതെ മറ്റാര്‍ക്കാ എന്‍റെ രോഹിത് അങ്കിളിന്‍റെ ഷാര്‍മ്മിലി ചേച്ചിയെ മനസ്സിലാക്കാന്‍ പറ്റ്വാ?”
തന്‍റെയും മിഴികള്‍ നിറഞ്ഞൊഴുകുന്നത് ദിവ്യ അറിഞ്ഞു.
“വിനോദ് മേനോനറിയില്ല, രോഹിതിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാര്‍മ്മിലിയെ നിലനിര്‍ത്തുന്നതെന്ന്‍. ഈ ജന്മം മാത്രമല്ല, ഇനിയുള്ള എല്ലാ ജന്മങ്ങളിലും ആ ഓര്‍മ്മകളെ പ്രണയിച്ചു ജീവിക്കാനാണ് ഇവള്‍ക്ക് ഇഷ്ട്ടമെന്നും….”

ഷാര്‍മ്മിലിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി വരുമ്പോള്‍ എതിരെ മോട്ടോര്‍ ബൈക്കില്‍ വിനോദ് വരുന്നത് ദിവ്യ കണ്ടു.
ആലിന്‍ ചുവട്ടിലെ ഭഗവതിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ സൈക്കിള്‍ നിര്‍ത്തി.
വിനോദും.
“വിനോദങ്കിള്‍ എങ്ങോട്ടാ?”
“വാരാന്ത്യം ഇങ്ങനെ ചുറ്റിക്കറങ്ങി ആസ്വദിക്കുന്നു,”
അയാള്‍ ചിരിച്ചു.
വിനോദങ്കിളിനു മാത്രം ഞായറാഴ്ച്ചയായിരിക്കും ആഴ്ചയുടെ അവസാന ദിവസം.
“ബാന്‍ഡിറ്റ് ക്വീന്‍ എവിടുന്ന്‍ വരുന്നു?”
“ബാന്‍ഡിറ്റ് ക്വീനോ?”
“ങ്ങ്ഹാ,”
അയാള്‍ ചിരിച്ചു.
“ഈ പ്രദേശം മുഴുവന്‍ അടക്കി വാഴുന്ന ഒരു ഗ്യാങ്ങിന്‍റെ ലീഡര്‍ അല്ലേ? അതുകൊണ്ട് രാജകുമാരീനെ ഏതായാലും മദര്‍ തെരേസ എന്ന് ഞാന്‍ വിളിക്കില്ല.”
ദിവ്യയും ചിരിച്ചു.
“അതിരിക്കട്ടെ, എന്താ ഒറ്റയ്ക്ക്? എവിടെ അനുചരന്മാരും കിങ്കരന്മാരും?”
“എന്‍റെ വിനോദങ്കിള്‍, ഞാന്‍ ഷാര്‍മ്മിലി ചേച്ചീടെ വീടുവരെപ്പോയതാ,”
വിനോദിന്‍റെ ഭാവമാറ്റം അവള്‍ ശ്രദ്ധിച്ചു.
“എന്താ ഷാര്‍മ്മിലി ചെച്ചീന്ന്‍ കേട്ടപ്പം ഒരു കുലുക്കം?”
“ഏയ്‌, എന്ത് കുലുക്കം? നതിംഗ്.”
അയാളും ചിരിക്കാന്‍ ഒരു ശ്രമം നടത്തി.
ഒരു റൊമാന്‍റ്റിക് ഭൂമികുലുക്കം, ചെറിയൊരു ഇമോഷണല്‍ സുനാമി?”
അയാളുടെ മുഖം വിവര്‍ണ്ണമാകുന്നത് അവള്‍ കണ്ടു.
“ഉം…ഉം…”
അവള്‍ അമര്‍ത്തിമൂളി.
“ഞാനെല്ലാം അറിയുന്നുണ്ട്, ഷാര്‍മ്മിലി ചേച്ചീടെയടുത്ത് വിനോദങ്കിളിന്‍റെ തിരിഞ്ഞുകളികളൊക്കെ…”
“ഷാര്‍മ്മിലി ചേച്ചി? തിരിഞ്ഞുകളി? ദിവ്യയെന്തോക്കെയാ ഇപ്പറയുന്നെ?”
“ഇത്ര ശക്തിയുക്തം, തറപ്പിച്ച്, ഊന്നിപ്പറഞ്ഞു നിഷേധിക്കണമെങ്കില്‍ സംതിങ്ങുണ്ടല്ലോ. എന്നോട് പറ അങ്കിള്‍. ഞാനാരോടും പറയില്ല.”
വിനോദ് അവളെ നോക്കി.
“വിനോദങ്കിള്‍ ഇപ്പോ ഷാര്‍മ്മിലി ചേച്ചിയുടെ വീട്ടിലെക്കല്ലേ പോകുന്നെ?”
അയാള്‍ പുഞ്ചിരിച്ചു.
“അതേ,”
“യൂ ആര്‍ ഇന്‍ ലവ്?”
അവള്‍ പെട്ടെന്ന്‍ ചോദിച്ചു.
അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ വിനോദ് അമ്പരന്നു.
“ഷാര്‍മ്മിലി എന്നെപ്പറ്റി വല്ലതും ചോദിച്ചോ?”
“കണ്ടോ കണ്ടോ, എന്തോരാകാംക്ഷ!”
അവള്‍ ചിരിച്ചു.
“എ പ്രിസൈസ് ഇന്‍ഡിക്കേഷന്‍ ഓഫ് മൈ ഇന്‍ഫാലിബിള്‍ സപ്പോസിഷന്‍! എന്ന്‍ മുതല് തുടങ്ങി ഇത്? എന്നിട്ട് പ്രണയ സന്ദേശം ഷാര്‍മ്മിലി ചേച്ചിയെ അറിയിച്ചില്ലേ?”
“ഇല്ല, ദിവ്യേ,”
അയാള്‍ ബൈക്കില്‍ നിന്നിറങ്ങി.
പാതയോരത്തിന്‍റെ ഒരു വശം പച്ചപുതച്ച കോബ്രാഹില്‍സ്‌ മലനിരകളാണ്‌.
മറുവശം പുഴയിലേക്കിറങ്ങിപ്പോകുന്ന താഴ്വാരം.
സൂര്യവെളിച്ചത്തിന്‍റെ നിറവ് പരിസരങ്ങളെ വിലോഭാനീയമാക്കി.
“അങ്കിള്‍ ശരിക്കും സീരിയസ് ആണോ?”
“സീരിയസ് ആണോന്ന്‍!!”
അയാളുടെ ശബ്ദം മാറി.
“മനുഷ്യരെപ്പോലെ ശരിയ്ക്കുറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ട്, കൃത്യമായി ജോലി ചെയ്തിട്ട് ദിവസങ്ങളായി. എന്‍റെയീ പ്രായത്തില്‍ ഒരു പെണ്ണിനോട് പ്രേമം തോന്നിയാല്‍ അതൊരു കോളേജ് ടൈപ്പോ പപ്പീ ലവ്വോ അല്ല എന്ന്‍ ദിവ്യക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ലേ?”
“പക്ഷെ വിനോദങ്കിള്‍…”
അവള്‍ സംശയത്തോടെ ചോദിച്ചു.
“ഷാര്‍മ്മിലി ചേച്ചിയെപ്പറ്റി അങ്കിളിന് എന്തറിയാം?”
അവള്‍ മന്ദഹാസത്തോടെ അയാളെ നോക്കി.
“ഷാര്‍മ്മിലി ദിവ്യേടെ രോഹിത് അങ്കിളിനെ സ്നേഹിച്ചിരുന്നു എന്ന് എനിക്കറിയാം. അവളുടെ മനസ്സ് നിറയെ അയാള്‍ മാത്രമാണെന്നും എനിക്കറിയാം.”
ദിവ്യ അദ്ഭുതത്തോടെ അയാളെ നോക്കി.
“ആ മനസ്സാണ് എന്നെ ആകര്‍ഷിക്കുന്നത് ദിവ്യേ. സ്നേഹിച്ച പുരുഷനെ, അയാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുപ്പില്ല എന്നറിഞ്ഞിട്ടും ഇത്ര മനോഹരമായി സ്നേഹിക്കുന്ന അത്തരം മനസ്സുള്ള ഒരു പെണ്ണിനെയാണ് ഞാന്‍ അന്വേഷിക്കുന്നതും.”
ദിവ്യയുടെ അദ്ഭുതം വര്‍ദ്ധിച്ചു.
അക്കങ്ങളും സ്റ്റാറ്റിറ്റിക്സും ലാഭനഷ്ട്ടങ്ങളും ബിസിനസ് അഡ്മിനിസ്ട്രേഷനും മാത്രമേയറിയൂ എന്ന്‍ താന്‍ കരുതിയിരുന്ന ഈ മനുഷ്യന്‍ എത്ര തരള ഹൃദയനാണ് എന്ന്‍ അവള്‍ ഓര്‍ത്തു.
“സ്നേഹമാണ് ബേസ് എങ്കില്‍പ്പോലും ചില ഒബ്സേഷന്‍സ് മാനസിക രോഗമാണ്,”
വിനോദ് തുടര്‍ന്നു.
“ഷാര്‍മ്മിലിയെപ്പോലെ ഒരു സ്ത്രീ ഒരു മാനസികരോഗിയായിത്തീരാന്‍ പാടില്ല. എനിക്കവളെ വേണം ദിവ്യേ…”
അയാളുടെ വാക്കുകള്‍ കേട്ട് അവള്‍ പുഞ്ചിരിച്ചു.
“ഇതവളെ എന്ന്‍ ഞാന്‍ അറിയിക്കും,”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു.
“റെസ്പോണ്‍സ് പോസിറ്റീവായാലും നെഗറ്റീവായാലും,”
യാത്ര തുടങ്ങും മുമ്പ് അയാള്‍ വീണ്ടും ദിവ്യയെ നോക്കി.
“പ്രാര്‍ത്ഥന മുടക്കേണ്ട,’
ആലിന്‍ ചുവട്ടിലെ ഭഗവതിയുടെ വിഗ്രഹത്തെ നോക്കി അയാള്‍ പറഞ്ഞു.
“ഈയൊരു കാര്യം കൂടി ഭഗവതിയെ അറിയിക്കൂ,”
അയാള്‍ ബൈക്ക് ഓടിച്ചുപോയി.
വിനോദ് അങ്കിളിനെ വിലക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല.
മനസ്സ് നിറയെ ഇപ്പോള്‍ പ്രേമം മാത്രമാണ് അയാള്‍ക്ക്.
അപ്പോള്‍ എന്ത് പറഞ്ഞാലും മനസ്സിലാവില്ല.

ഷാര്‍മ്മിലിയുടെ വീടിനടുത്തെത്തിയപ്പോള്‍ വിനോദ് മേനോന്‍ പെട്ടെന്ന്‍ ബൈക്ക് നിര്‍ത്തി.
ഉദ്യാനത്തിന് മുമ്പില്‍ അവള്‍ ഒരു ചെറുപ്പക്കാരനോടൊപ്പം ഇരിക്കുന്നത് അയാള്‍ കണ്ടു.
റോഡരികില്‍ പാര്‍ക്ക് ചെയ്ത് മിടിക്കുന്ന ഹൃദയത്തോടെ വിനോദ് ഗേറ്റിലൂടെ അവരെ നോക്കി.
ചെറുപ്പക്കാരന്‍ ആംഗ്യവിക്ഷേപങ്ങളോടെ എന്തൊക്കെയോ സംസാരിക്കുന്നു.
ഷാര്‍മ്മിലി അയാളുടെ മുമ്പില്‍ ഭവ്യതയോടെയാണ് ഇരിക്കുന്നത്.
അവള്‍ കരയുന്നുണ്ടോ?
വിനോദ് നെറ്റിചുളിച്ചുകൊണ്ട് സൂക്ഷിച്ചുനോക്കി.
അയാള്‍ വെളുത്ത കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരിക്കുന്നത്.
ഒരു സിനിമാതാരമാണോ അയാള്‍?
വിനോദ് സംശയിച്ചു.
അത്ര സൌന്ദര്യം!
കണ്ണട ധരിച്ചിട്ടുണ്ട്.
ആകര്‍ഷകമായ ഹെയര്‍സ്റ്റൈല്‍.
ക്ലീന്‍ ഷേവ്.
പരമാവധി ഇരുപത്തഞ്ച് വയസ്സ്.
അതില്‍ക്കൂടുതല്‍ പോവുകയില്ല.
ആരാണയാള്‍?
മുമ്പ് എവിടെയും കണ്ടതായി ഓര്‍മ്മയില്ല.
അയാള്‍ക്ക് ഷാര്‍മ്മിലിയുടെ വീട്ടില്‍ എന്താണ് കാര്യം?
ചിലപ്പോള്‍ വിദേശത്തോ മറ്റോ ഉള്ള ഒരു ബന്ധുവായിരിക്കാം.
ഇന്നിനി ഷാര്‍മ്മിലിയെ കാണാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല.
അയാള്‍ ബൈക്കിനടുത്തേക്ക് നടക്കാന്‍ ഭാവിച്ചു.
അപ്പോഴാണ്‌ പൊട്ടിക്കരഞ്ഞുകൊണ്ട് ഷാര്‍മ്മിലി എഴുന്നേല്‍ക്കുന്നത് അയാള്‍ കണ്ടത്.
ചെറുപ്പക്കാരന്‍ അദ്ഭുതപ്പെടുന്നത് വിനോദ് കണ്ടു.
അയാളും എഴുന്നേറ്റു.
വീടിന്‍റെ നേരെ തിരിയാന്‍ തുടങ്ങിയ ഷാര്‍മ്മിലിയെ അയാള്‍ കൈക്കുപിടിച്ചു നിര്‍ത്തി.
അയാള്‍ വീണ്ടും അവളെ കസേരയില്‍ ഇരുത്തി.
എന്തൊക്കെയോ പറഞ്ഞു ധരിപ്പിക്കുന്നതും അവസാനം ഷാര്‍മ്മിലി ശാന്തയാകുന്നതും വിനോദ് കണ്ടു.
അവസാനം ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു.
ഗേറ്റിനടുത്തേക്ക് നടക്കാന്‍ ഭാവിച്ചു.
തിരിഞ്ഞ് ഷാര്‍മ്മിലിയെ കൈവീശിക്കാണിച്ചു.
അവള്‍ തിരിച്ചും.
അയാള്‍ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ വിനോദ് തന്‍റെ ബൈക്കിനടുത്തേക്ക് പോയി.
അയാള്‍ ഗേറ്റ് തുറന്ന്‍ പുറത്തുവന്നപ്പോള്‍, ബൈക്കിന്മേല്‍ എന്തൊക്കെയോ റിപ്പയര്‍ ചെയ്യുന്നത് ഭാവിച്ച്കൊണ്ട് അയാള്‍ കുനിഞ്ഞ് നിന്നു.
“ഹലോ, എനി ട്രബിള്‍?”
ആ ചെറുപ്പക്കാരന്‍ തന്നോട് ചോദിക്കുന്നത് വിനോദ് കേട്ടു.
അയാള്‍ മുഖമുയര്‍ത്തിനോക്കി.
അയാള്‍ വിനോദിന്‍റെയടുത്തെക്ക് വരികയാണ്.
“ഇവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഓഫായി,”
വിനോദ് പറഞ്ഞു.
“സാരമില്ല, ശരിയായി,”
“ഇതൊരു പതിവാണോ?”
അകത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു.
ഉദ്യാനത്തിന് മുമ്പില്‍ ഷാര്‍മ്മിലി നില്‍ക്കുന്നത് വിനോദ് കണ്ടു.
“ഏത്?”
അയാളുടെ ചോദ്യം ഇഷ്ട്ട്പ്പെടാതെ വിനോദ് ചോദിച്ചു.
“ഈ വീടിന്‍റെ ഗേറ്റിന് മുമ്പിലൂടെ പോകുമ്പം ബൈക്ക് പെട്ടെന്ന്‍ ഓഫായി പോകുന്നത്?”
അയാളുടെ മുഖത്ത് ഇപ്പോഴും പുഞ്ചിരിയാണ്.
വിനോദ് അയാളെ ദേഷ്യത്തോടെ നോക്കി.
പക്ഷെ അയാളുടെ കണ്ണുകളില്‍ ഒരു വല്ലാത്ത തീക്ഷണത എരിയുന്നത് വിനോട്ദ് കണ്ടു.
തനിക്കയാളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ല എന്നും.
“ഹീറോ ഹോണ്ടാ സ്പ്ലെന്‍ഡര്‍,”
അയാളുടെ ബൈക്കിനുമേല്‍ തലോടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു.
“പുത്തന്‍ വണ്ടി. വാങ്ങിച്ചിട്ട് ഒരു മാസമായിക്കാണും. അപ്പോള്‍ പെട്ടന്നങ്ങ് ഓഫാകാന്‍ ഒരു കാരണവുമില്ല…”
അയാള്‍ വിനോദിനെ നോക്കി.
“ചേട്ടനെ കണ്ടാല്‍ത്തന്നെയറിയാം, ഒരെക്സ്പേര്‍ട്ട് ഡ്രൈവര്‍ ആണെന്ന്. ഗിയറും സ്റ്റിയറിങ്ങും ഹോണുമൊക്കെ വര്‍ഷങ്ങളായി പിടിക്കുന്ന കൈകളാണെന്നറിയാന്‍ ഒറ്റ നോട്ടം മതി. പിന്നെങ്ങിനെ ഈ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ പെട്ടന്നങ്ങ് ഓഫായി?”
ഉള്ളില്‍ ദേഷ്യം പതയുന്നുണ്ടെങ്കിലും തനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല എന്ന്‍ അദ്ഭുതത്തോടെ വിനോദ് അറിഞ്ഞു.
“പിന്നേ, ആയമ്മ എന്‍റെ വേണ്ടപ്പെട്ടയാളാണ്..”
അകത്ത് ഗാര്‍ഡനഭിമുഖമായിരിക്കുന്ന ഷാര്‍മ്മിലിയെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
“നിങ്ങളുടെ ഡയറക്ഷന്‍ ആ വഴിക്കാണെന്ന് തോന്നി. ഓക്കെ, പൊയ്ക്കോളൂ, ഹാവ് എ നൈസ് ഡേ,”
അയാള്‍ നടന്ന്‍ പോയി.
ദേഷ്യം കത്തുന്ന കണ്ണുകളോടെ വിനോദ് അയാളുടെ പോക്ക് നോക്കി നിന്നു.
പിന്നെ പെട്ടെന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് ഗേറ്റിലേക്ക് വരുന്ന ഷാര്‍മ്മിലിയേയാണ്.
“ആരാ ഷാര്‍മ്മിലീ അത്?”
തന്‍റെ ചോദ്യത്തിലെ അധികാരസ്വരം കേട്ട് അവള്‍ തന്നെ നെറ്റിചുളിച്ചു നോക്കുന്നത് വിനോദ് കണ്ടു.
അവള്‍ ഉത്തരം പറയാതെ പാതയുടെ അങ്ങേയറ്റത്ത്, നടന്നുമറയുന്ന, ചെറുപ്പക്കാരനെ നോക്കി നിന്നു.
“അത് രാഹുല്‍, രാഹുല്‍ നാരായണന്‍.”
അയാളുടെ രൂപം കണ്മുമ്പില്‍ നിന്ന്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ ഷാര്‍മ്മിലി പറഞ്ഞു.
“സെയിന്‍റ്റ് മേരീസ് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ജ്യൂനിയര്‍ ലക്ചറര്‍. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്സ്,”
അവളുടെ സ്വരത്തിലെ ഉത്സാഹം കണ്ട്‌ വിനോദ് നെറ്റിചുളിച്ചു.
“അയാളെന്തിനാ ഇവിടെ വന്നത്?”
“നിങ്ങളെന്തിന് ഇവിടെ വന്നു?”
ആ ചോദ്യം വിനോദ് പ്രതീക്ഷിച്ചില്ല.
അയാള്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
“ബിക്കോസ് …ബിക്കോസ്…”
“അധികം ബിക്കോസടിച്ചു കഷ്ട്ടപ്പെടണ്ട,”
ഷാര്‍മ്മിലി പറഞ്ഞു.
“കാണാപാഠം എത്ര പ്രാവശ്യം പറഞ്ഞു പഠിച്ചാലും സമയമാകുമ്പോള്‍, മുഖത്ത് നോക്കിപ്പറയേണ്ട സമയമാകുമ്പോള്‍, ബിക്കോസ് മാത്രമേ ഉണ്ടാവൂ. ബിക്കോസ് ഐ ലൈക് യൂ, ബിക്കോസ് ഐ ലവ് യൂ, ബിക്കോസ് ഐ വുഡ് ലൈക് ടു മാരി യൂ…ഇതൊക്കെയല്ലേ ബിക്കോസ് കഴിഞ്ഞുള്ള ബ്ലാങ്കില്‍ ഫില്‍ ചെയ്യേണ്ട വാക്കുകള്‍?”
“ഷാര്‍മ്മിലീ, ഞാന്‍..!”
“മിസ്റ്റര്‍ വിനോദ് മേനോന്‍ !”
അവളുടെ ശബ്ദം ദൃഡമായി.
“നിങ്ങള്‍ പ്രായപൂര്‍ത്തിയായ മാന്യനായ ചെറുപ്പക്കാരനാണ്. ഒരു പെണ്ണിനെ കണ്ടാല്‍, അവളോട് ഇഷ്ട്ടം തോന്നിയാല്‍ അവളെ ആഗ്രഹിക്കുന്നത് നാച്ചുറല്‍. ആന്‍ഡ്‌ ദാറ്റ് ഈസ് യുവര്‍ റൈറ്റ്. അത്രയ്ക്ക് നാച്ചുറല്‍ ആണ്, റൈറ്റ്ഫുള്‍ ആണ്, ഞാനത് തിരസ്ക്കരിക്കുന്നു എന്നുള്ളതും,”
തന്‍റെ ജാള്യത വര്‍ധിക്കുന്നത് ആയാള്‍ അറിഞ്ഞു.
“ഷാര്‍മ്മിലി എന്നെ വെറുക്കാന്‍ മാത്രം…”
അവള്‍ പതിയെ ചിരിച്ചു.
അല്‍പ്പം കഴിഞ്ഞ് അവളുടെ മുഖം വീണ്ടും ഗൌരവപൂര്‍ണ്ണമാകുന്നത് അയാള്‍ കണ്ടു.
“ഞാന്‍ നിങ്ങളെ വെറുക്കുന്നില്ല വിനോദ് മേനോന്‍,”
അവള്‍ സാവധാനം പറഞ്ഞു.
“പക്ഷെ ഞാനൊരാളെ സ്നേഹിക്കുന്നു. അയാള്‍ എന്നെയും. എനിക്ക് അവിശ്വസ്തയാകാന്‍ കഴിയില്ല.”
“അയാള്‍ പക്ഷേ …ഇപ്പോള്‍ …”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് അവള്‍ ചൂണ്ടുവിരലുയര്‍ത്തി അയാളെ വിലക്കി.
“നോ മോര്‍ വേഡ് ..! നോ മോര്‍ വേഡ്..!!
അവളുടെ കണ്ണുകളില്‍ ഒരഗ്നിയെരിയുന്നത് വിനോദ് കണ്ടു.
“നിങ്ങള്‍ക്ക് എന്നെ കാണാം. ഇവിടെ വരാം. സംസാരിക്കാം. ആസെ ഫ്രണ്ട്, ആസ് എ ബ്രദര്‍, അസെ ഫെലോ സിറ്റിസണ്‍. മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുക്കാന്‍ വരുന്ന ജാരനായല്ല.”
വാക്കുകളില്ലാതെ വിനോദ് മേനോന്‍ നിന്നു.
“നിങ്ങള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ ഈ ഗേറ്റ് അടയ്ക്കാന്‍ പോവുകയാണ്,”
അയാള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയനക്കി.
അല്‍പ്പം കഴിഞ്ഞ് നോക്കുമ്പോള്‍ വീടിനു നേരെ നടക്കുന്ന ഷാര്‍മിലിയെ കണ്ടു.

* * * * * *

ഡൈനിംഗ് ടേബിളിന് മുമ്പില്‍ ദിവ്യ വിനോദിനഭിമുഖമായി ഇരുന്നു.
ഗായത്രിദേവിയും രാജശേഖരവര്‍മ്മയും ഇനിയും എത്തിയിട്ടില്ല.
“ഡാഡീ, മമ്മീ ബി ക്വിക്! എനിക്ക് വിശക്കുന്നു!”
“വരുന്നു മോളെ,”
അകത്തുനിന്ന്‍ രാജശേഖരവര്‍മ്മ വിളിച്ചു പറഞ്ഞു.
“എന്താ മൂഡോഫ്?”
അവള്‍ വിനോദിനോട് ചോദിച്ചു.
വിനോദ് തോളുകള്‍ കുലുക്കി കാണിച്ചു.
അയാള്‍ ഷാര്‍മ്മിലിയോട് കാര്യം തുറന്ന് പറഞ്ഞുവെന്നും ഷാര്‍മ്മിലിയത് മറ്റൊരു കണ്ടുമുട്ടലിന് ഇട നല്‍കാത്ത വിധത്തില്‍ തിരസ്ക്കരിച്ചുവെന്നും അനുമാനിച്ചു.
അല്‍പ്പം കഴിഞ്ഞ് ഗായത്രിദേവിയും രാജശേഖരവര്‍മ്മയും എത്തിചേര്‍ന്നു.
അപ്പോഴേക്കും ദിവ്യ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിവെച്ചു കഴിഞ്ഞിരുന്നു.
വിനോദിനെ ഇടയ്ക്കൊക്കെ അവര്‍ ഭക്ഷണത്തിന് വിളിക്കാറുണ്ട്.
ഭക്ഷണത്തിനിടയില്‍ വിനോദ് രാഹുലിന്‍റെ കാര്യം പറഞ്ഞു.
ഷാര്‍മ്മിലിയുടെ വീടിന്‍റെ മുമ്പിലെ സുഖകരമല്ലാത്ത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ യാതൊന്നും തന്നെ അയാള്‍ വെളിപ്പെടുത്തിയില്ല.
“അയാളെക്കുറിച്ച് ഞാനും കേട്ടു,”
രാജശേഖരവര്‍മ്മ പറഞ്ഞു.
“നമ്മുടെ ഷെയര്‍ സെക്യൂരിറ്റി ഡിവിഷനിലെ വില്യംസ് ആണ് പറഞ്ഞത്. ഞാന്‍ ഉജ്ജയിനിയില്‍ ഗുരുജിയെ കാണാന്‍ പോയ അന്ന് ഈ രാഹുല്‍ നാരായണന്‍ അയാളുടെ നാലോ അഞ്ചോ വയസ്സ് മാത്രമുള്ള കുഞ്ഞിനെ തീയില്‍ നിന്നും രക്ഷപ്പെടുത്തി.”
“പിന്നെ, നരിമറ്റം അങ്കിളിനെ വീട്ടില്‍ കയറിച്ചെന്ന്‍ അടിച്ചു,’
ദിവ്യ പറഞ്ഞു.
“ആ സ്പിരിറ്റ് കള്ളക്കടത്തുകാരനെയോ? അത് മോളെങ്ങനെ അറിഞ്ഞു?”
“മോള്ക്കെങ്ങനെയാ അറിഞ്ഞുകൂടാത്തത്?”
ഗായത്രിദേവി നീരസത്തോടെ ചോദിച്ചു.
“നാട്ടുവിശേഷങ്ങള്‍ ഇത്ര കറക്റ്റ് ആയി കവറേജ് ചെയ്യുന്ന ഒരു വാര്‍ത്താ ഏജന്‍സി അങ്ങയുടെ ഈ സല്പ്പുത്രി കഴിഞ്ഞേയുള്ളൂ,”
നഗരത്തിലെ അധോലോകത്തെ നിയന്ത്രിക്കുന്നത് നരിമറ്റം വര്‍ക്കിയാണ്.
ജില്ലയിലെ മിക്ക മദ്യ ഷാപ്പുകളും ചൂതാട്ട കേന്ദ്രങ്ങളും അയാളുടെ അധീനതയിലാണ്.
ജയകൃഷ്ണന്‍ അയാളുടെ അജ്ഞാനുവര്‍ത്തിയാണെന്ന് ദിവ്യ അറിഞ്ഞിരുന്നു.
“എന്താ സംഗതി?’
വിനോദ് തിരക്കി.
“അയാളാ വില്യംസ് അങ്കിളിന്‍റെ വീടിന് തീവെച്ചത്,”
ദിവ്യ തുടര്‍ന്നു.
“പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ ഒരു അബ്രഹാം സാര്‍ നരിമറ്റം അങ്കിളിനെ എങ്ങനെയും കുടുക്കാന്‍ നടക്കുവല്ലേ? വില്യംസ് അങ്കിളിന്‍റെ മോന്‍ സി ഐക്ക് നരിമറ്റം അങ്കിളിന്‍റെ സ്മഗിള്‍ഡ്സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തു. അതിനാ അയാള് അങ്കിളിന്‍റെ വീടിന് തീവെച്ചത്,”
അവര്‍ സംഭ്രമത്തോടെ ആ വാര്‍ത്ത കേട്ടു.
“വീട് നിന്ന്‍ കത്തിക്കോണ്ടിരിക്കുമ്പം ആളുകള് നോക്കി നിക്ക്വാ. ഒരാളും ഒന്നും ചെയ്യുന്നില്ല. എങ്ങനെ എന്ത് ചെയ്യാന്‍ പറ്റും? അത്രയ്ക്കങ്ങ് തീയാ. അന്നേരം ആള്‍ക്കൂട്ടത്തീന്ന്‍ ഒരാള് തീയിലേക്ക് ഓടിക്കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ കുഞ്ഞിനേം നെഞ്ചത്തടക്കിപ്പിടിച്ചോണ്ട് ഓടി വന്നു.”
“നീ കഴിച്ച് കൊണ്ട് സംസാരിക്ക്,”
ഗായത്രിദേവി അവളെ ഓര്‍മ്മപ്പെടുത്തി.
“കുഞ്ഞിനെ രക്ഷപെടുത്തിയവന്‍ ആരായാലും കൊല്ലുമെന്ന് നരിമറ്റം അങ്കിള്‍ പ്രഖ്യാപിച്ചു,’
കഴിക്കുന്നതിനിടയില്‍ ദിവ്യ പറഞ്ഞു.
“അത് ഈ രാഹുല്‍ നാരായണന്‍ അറിഞ്ഞു. അയാള്‍ ആറാംതമ്പുരാന്‍ സ്റ്റൈലില്‍ നരിമറ്റം അങ്കിളിന്‍റെ വീട്ടിലേക്ക് നേരെയങ്ങ് കേറിച്ചെന്നു. ഒടുവില്‍ കിട്ടിയ ന്യൂസ് അനുസരിച്ചു നരിമറ്റം അങ്കിള്‍ ഇപ്പോള്‍ സിറ്റി ഹോസ്പിറ്റലില്‍ ആണ്,”
“എന്‍റെ അറിവില്‍ നരിമറ്റത്തിന് കിട്ടുന്ന ആദ്യത്തെ അടിയാണിത്,”
രാജശേഖരവര്‍മ്മ പറഞ്ഞു.
“സെയിന്‍റ്റ് മേരീസ് കോളേജിലെ പുതിയ ലക്ചററാണ് കഥാനായകന്‍,”
വിനോദ് പറഞ്ഞു.
“ആ ചെറുപ്പക്കാരന്‍ ഏതായാലും സാധാരണക്കാരനല്ല. എന്താ അയാള്‍ടെ സബ്ജക്റ്റ്”
ഗായത്രിദേവി ചോദിച്ചു.
“കോളേജില്‍ പുതുതായി കരാട്ടെ ഡിപ്പാര്‍ട്ട്മെന്‍റ്റ് തുടങ്ങിക്കാണും. അതിന്‍റെ ഹെഡ് ആകാനാണ് കൂടുതല്‍ സാധ്യത.”
ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഈ സംഭവങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ നീ തീയുടെ മുമ്പിലുണ്ടായിരുന്നോ?”
ഗായത്രിദേവി തിരക്കി.
“ഇല്ല, ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ നാരായണന് സാഹസികം കാണിക്കേണ്ടി വരുമായിരുന്നില്ല. കോബ്രാഗാങ്ങ് ധാരാളം മതി, അതിന്…”
മറ്റ് നാട്ടുവിശേഷങ്ങളുടെ അകമ്പടിയോടെ അവര്‍ ഭക്ഷണം കഴിക്കല്‍ തുടര്‍ന്നു.
“ബൈ ദ വേ,”
ഊണ് കഴിഞ്ഞ് ഒരു കദളിപ്പഴമെടുത്ത്‌കൊണ്ട് രാജശേഖരവര്‍മ്മ വിനോദിനെ നോക്കി.
“ഷാര്‍മ്മിലിയുടെ വീട്ടില്‍ പോയിട്ടെന്തായി?”
അദ്ധേഹത്തിന്‍റെ പെട്ടെന്നുള്ള ചോദ്യത്തില്‍ വിനോദ് ഒന്ന്‍ പതറി.
അയാള്‍ ദിവ്യയേയും ദിവ്യ പക്ഷെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ പുറത്തേക്കും നോക്കി.
“ഏയ്‌, മാന്‍!”
അദ്ദേഹം ശബ്ദമുയര്‍ത്തി.
“വിവരങ്ങളൊക്കെ അതാത് സമയത്ത് ഞാനറിയുന്നുണ്ട്. എന്തായി തന്‍റെ ലവ് ലൈന്‍? എന്തെങ്കിലും ഡവലപ്മെന്‍റ്റ് ഉണ്ടോ?”
ഇനി അക്കാര്യം അവരില്‍നിന്ന്‍ മറച്ചുവെച്ചിട്ട് കാര്യമില്ല എന്ന്‍ വിനോദിന് തോന്നി.
ദിവ്യ എല്ലാക്കാര്യങ്ങളും അദ്ധേഹത്തെയും ഗായത്രിദേവിയെയും അറിയിച്ചിരിക്കുന്നു.
അവര്‍ ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തിയേക്കുമെന്ന്‍ അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
“ആ കുട്ടി ഇപ്പോഴും ഒത്തിരി വിഷമത്തിലല്ലേ, വിനോദ്?”
ഗായത്രിദേവി ചോദിച്ചു.
“കഴിഞ്ഞൊരു ദിവസം കണ്ടപ്പോള്‍ക്കൂടി കരച്ചില്‍ തന്നെയായിരുന്നു,”
“വിഷമവും കരച്ചിലുമൊന്നും കാര്യാക്കണ്ട,”
രാജശേഖരവര്‍മ്മ പറഞ്ഞു.
“നിന്‍റെ ഈ ബന്ധം എന്‍റെ ഫസ്റ്റ് റെസ്പോണ്‍സ് വേണ്ട എന്നാണ്,”
ദിവ്യയും ഗായത്രിദേവിയും അദ്ധേഹത്തെ നോക്കി.
“പേടിക്കണ്ട,”
വിനോദിന്‍റെ ഭാവമാറ്റം കണ്ട്‌ അദ്ദേഹം ചിരിച്ചു.
‘ഇതെന്‍റെ പെഴ്സണല്‍ അഭിപ്രായം. വിനോദിന് ഇഷ്ട്ടമാണെങ്കില്‍ നടക്കട്ടെ. ആ കുട്ടിയെ എനിക്കറിയാം. തറവാടിയാണ് അവളുടെയച്ചന്‍ അലക്സാണ്ടര്‍. എന്‍റെ സതീര്‍ത്ഥ്യന്‍ ആണ്.”
വിനോദ് ആശ്വാസം കൊണ്ടു.
“നീ ചെയ്യുന്നതൊരു നല്ല കാര്യമാണ് വിനോദ്,”
അദ്ദേഹം തുടര്‍ന്നു.
“എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടിയ്ക്ക് ജീവിതം കൊടുക്കാന്‍ നീ തയാറായി. ഐ അപ്രീഷിയേറ്റ് യുവര്‍ കറേജ്. ഐം ഇമ്പ്രസ്സ്ഡ്.”
അവര്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
കൈ കഴുകിത്തുടയ്ക്കുമ്പോഴാണ് ഗേറ്റിനടുത്തുനിന്ന്‍ അവര്‍ ഒരു ബഹളം കേള്‍ക്കുന്നത്.
അവര്‍ ഗേറ്റിലേക്ക് നോക്കി.
ഗെയ്റ്റ് കീപ്പര്‍ റോബര്‍ട്ടിന്‍റെ മുമ്പില്‍ നാലഞ്ചാളുകള്‍ ഉണ്ട്. ഗേറ്റിനടുത്ത് ഒരു ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു.
ആളുകള്‍ ഉച്ചത്തില്‍ കയര്‍ത്ത് റോബര്‍ട്ടിനോട് സംസാരിക്കുന്നു.
“നരിമറ്റം വര്‍ക്കിയുടെ അനിയനാണത്‌,”
ഗെയ്റ്റ് കീപ്പറോട് സംസാരിക്കുന്നതില്‍ നേതാവെന്ന് തോന്നിച്ചയാളെ ഉദ്ദേശിച്ച് വിനോദ് പറഞ്ഞു.
“നരിമറ്റം മാത്തച്ചന്‍. റിട്ടയേഡ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്.”
“ഇയാളെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ,”
വിനോദ് കാണിച്ചു തന്നയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.
“ബാംഗ്ലൂരോ ബോംബേയിലോ ആയിരുന്നെന്നാണ് ജന സംസാരം,”
വിനോദ് തുടര്‍ന്നു.
“അനിയനാണെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡിന്‍റെ കാര്യത്തില്‍ വര്‍ക്കിയുടെ ചേട്ടനാണ് മാത്തച്ചന്‍,”
“അയാളെന്തിനാ റോബര്‍ട്ടുമായി വഴകുണ്ടാക്കുന്നത്?”
ഗായത്രിദേവി ചോദിച്ചു.
“എന്താണെന്ന്‍ നോക്കട്ടെ,”
രാജശേഖരവര്‍മ്മ പുറത്തേക്ക് നടന്നു.
കൂടെ വിനോദും.
നരിമറ്റം മാത്തച്ചന്‍ റോബര്‍ട്ടിനോട്‌ ഉറഞ്ഞുതുള്ളുകയാണ്.
അയാള്‍ ഗേറ്റ് അതിക്രമിച്ചു കടക്കാന്‍ തുടങ്ങുമ്പോള്‍ റോബര്‍ട്ട് അയാളെ പിടിച്ചു മാറ്റുന്നു.
രാജശേഖരവര്‍മ്മയും വിനോദും പെട്ടെന്ന് അയാളുടെയടുത്തെത്തി.
“ഓഹോ, മഹാരാജാവ് വരുന്നുണ്ടല്ലോ,”
നരിമറ്റം മാത്തച്ചന്‍ പരിഹാസപൂര്‍വ്വം തൊഴുകൈയ്യോടെ പറഞ്ഞു.
“അകമ്പടിക്ക്‌ ഒരാള് മാത്രേ ഒള്ളോ? ഓ മറന്നു. ചെങ്കോലും കിരീടോം നഷ്ട്ടപ്പെട്ടിട്ട് കാലം ഒരുപാട് ആയല്ലോ, അല്ലേ?”
“നിങ്ങള്‍ക്ക് എന്ത് വേണം?”
അദ്ദേഹം ചോദിച്ചു.
അയാളില്‍ നിന്ന്‍ മദ്യത്തിന്‍റെ മണം പുറത്തേക്ക് വന്നു.
“ഞാന്‍ നരിമറ്റം മാത്തച്ചന്‍,”
ഒരു പ്രഖ്യാപനം നടത്തുന്ന പോലെ അയാള്‍ പറഞ്ഞു.
“നിന്‍റെയൊക്കെ ഗുണ്ടകള്‍ ചേര്‍ന്ന്‍ എന്‍റെ ചേട്ടായീടെ കയ്യും കാലും തല്ലിയൊടിച്ചു.”
“മിസ്റ്റര്‍! അനാവശ്യം പറയരുത്!”
വിനോദ് വിരല്‍ ചൂണ്ടി.
“എന്തോന്ന്‍ അനാവശ്യം?”
അയാള്‍ വിനോദിന്‍റെ നേരെ തിരിഞ്ഞു.
“എന്‍റെ ചെട്ടായീനെ ഒതുക്കാന്‍ നീയൊക്കെ എവിടുന്നോ ഒരു ഗുണ്ടേനെ എറക്കുമതി ചെയ്തില്ലേ? ഒരു രാഹുവോ കേതുവോ എന്തോന്നാടാ അവന്‍റെ പേര്?”
അയാള്‍ തന്‍റെ കൂട്ടത്തിലുള്ളവരോട് ചോദിച്ചു.
“രാഹുല്‍,”
കൂട്ടത്തിലുള്ള ഒരുവന്‍ പറഞ്ഞു.
“രാഹുല്‍ നാരായണന്‍,”
“ആ…അവന്‍ ..”
നരിമറ്റം മാത്തച്ചന്‍ രാജശേഖരവര്‍മ്മയുടെ നേരെ തിരിഞ്ഞു.
“നാളെ സൂര്യോദയത്തിനു മുമ്പ് ഒന്നുകില്‍ അവനെ കെട്ടുകെട്ടിച്ചോണം. അല്ലെങ്കി ഞങ്ങക്ക് വിട്ട് തന്നേക്കണം. കേട്ടോടാ പെറുക്കി എമ്പോക്കി തമ്പുരാനെ..”
“യൂ!!”
വിനോദ് അയാളുടെ കോളറില്‍ പിടിച്ച് വലതുമുഷ്ട്ടിയുയര്‍ത്തി.
“ഫ! മുലപ്പാലിന്‍റെ മണം മാറത്ത പീറച്ചെക്കാ..”
തന്‍റെ കോളറില്‍ പിടിച്ച വിനോദിന്‍റെ കൈ വിടുവിച്ച് അയാളെ നരിമറ്റം മാത്തച്ചന്‍ ആഞ്ഞ് തള്ളി.
“നീ നരിമറ്റം മാത്തച്ചന്‍റെ ദേഹത്ത് തൊടാന്‍ വളര്‍ന്നോ?”
വിനോദ് പിമ്പോട്ട് വേച്ചുപോയി രാജശേഖരവര്‍മ്മയുടെ ദേഹത്ത് തട്ടി നിന്നു.
“തമ്പുരാനെ,”
അയാള്‍ പരിഹാസ സ്വരത്തില്‍ വീണ്ടും വിളിച്ചു.
ഇന്ത്യന്‍ ആര്‍മ്മിയിലെ ഒരു പഴയ പടക്കുറുപ്പാ വിളിക്കുന്നെ. മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്. കാലാള്‍പ്പടയെ മുമ്പില്‍ നിര്‍ത്തിക്കളിക്കാതെ നേരിട്ട് പടയ്ക്ക് വാ. ആണു…”
പറഞ്ഞുമുഴുമിയ്ക്കുന്നതിന് മുമ്പ് രാജശേഖരവര്‍മ്മയുടെ കൈപ്പടം നരിമറ്റം വര്‍ക്കിയുടെ മുഖമടച്ച് വീണു.
ഒരു മലയിടിഞ്ഞ്‌ തന്‍റെ മുഖത്തേക്ക് വീണതുപോലെ അയാള്‍ക്ക് തോന്നി.
തലകുടഞ്ഞ്‌, കണ്ണു തുറന്ന്‍ നോക്കുമ്പോള്‍ താന്‍ നിലത്ത് വീണുകിടക്കുകയാണ്.
വായില്‍ ചോരയുടെ മണം അനുഭവപ്പെട്ടു.
വേദനിക്കുന്ന ഭാഗം തടവിയപ്പോള്‍ അയാള്‍ അറിഞ്ഞു, മുന്‍ വരിയിലെ ഒരു പല്ല് ഒടിഞ്ഞ് വായില്‍ക്കിടക്കുന്നു.
“ചുമന്ന്‍ കെട്ടിക്കൊണ്ട് പോടാ ഇയാളെ!”
രാജശേഖരവര്‍മ്മ നരിമറ്റം മാത്തച്ചന്‍റെ അനുചരന്‍മാരോട് പറഞ്ഞു.
പകച്ചുനില്‍ക്കുകയാണവര്‍.
“നിന്നെയൊക്കെ നിലക്ക് നിര്‍ത്താന്‍ പോലീസിനും സര്‍ക്കാരിനും ഭയമായിരിക്കും. പക്ഷെ എന്‍റെ വീട്ടില്‍ കയറിവന്ന്‍ എന്നെ വെല്ലുവിളിക്കാന്‍ മേയ്ജറന്നല്ല, ഏതു സുപ്രീം കമാന്‍ഡന്‍റ്റായാലും വെറുതെ വിടില്ല ഞാന്‍! അതിനെനിക്ക് ചെങ്കോലിന്‍റെയും കിരീടത്തിന്‍റെയും പിന്‍ബലവും വേണ്ട. ഈസ് ദാറ്റ്‌ ക്ലിയര്‍?”
നരിമറ്റം മാത്തച്ചന്‍ വേച്ചുവേച്ച് എഴുന്നേറ്റു.
എന്നിട്ട് അനുചരന്‍മാരോടൊപ്പം ജീപ്പില്‍ കയറിപ്പോയി.
“അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്”
വിനോദ് പറഞ്ഞു.
“ആ രാഹുല്‍ നമ്മടെ ആളാണെന്നാണ്‌ നരിമറ്റത്തിന്‍റെ വിചാരം!”
“അത് കാര്യമാക്കണ്ട,”
രാജശേഖരവര്‍മ്മ പറഞ്ഞു.
“ഒരു നേരത്തെ അത്താഴം പോലും മുടക്കാന്‍ കെല്‍പ്പില്ലാത്ത നീര്‍ക്കോലി മാത്രമാണവന്‍.”
അതിനിടയില്‍ ദിവ്യയും ഗായത്രിദേവിയും അങ്ങോട്ട്‌ ഓടി വന്നു.
“എന്താ ഡാഡീ ഉണ്ടായേ?’
ദിവ്യയില്‍ ഒരു നേരിയ പരിഭ്രമം കാണപ്പെട്ടു.
“ഒന്ന്മില്ല മോളേ,”
അദ്ദേഹം അവളെ ചേര്‍ത്തുപിടിച്ചു.
“വിനോദ് സംഭവം വിവരിച്ചു.
“മോളെ എന്തിന് കുറ്റം പറയുന്നു?”
വിനോദിന്‍റെ വിവരണം കഴിഞ്ഞ് ഗായത്രിദേവി പറഞ്ഞു.
“അവടച്ചന്‍റെ സ്വഭാവം ഇതല്ലേ? വാക്കുകൊണ്ട് തീര്‍ക്കാന്‍ അറിയില്ല. ഇപ്പോഴും വാളെടുക്കുന്ന സ്വഭാവം!!”
“ഗായത്രി, ഞാനതിന്…”
അദ്ധേഹം വിശദീകരിക്കാന്‍ ശ്രമിച്ചു.
അവര്‍ മുഖംപൊത്തിക്കൊണ്ട് അകത്തേക്ക് പോയി.
“മമ്മി കരയാന്നു തോന്നണൂ,”
അദ്ധേഹത്തിന്‍റെ തോളില്‍ പിടിച്ച് ദിവ്യ പറഞ്ഞു.
“ഡാഡി ചെന്ന്‍ നേരെയാക്ക്,’
“അതിന് ഞാന്‍…”
“പോ, ഡാഡീ,”
അവള്‍ അദ്ധേഹത്തെ തള്ളിവിട്ടു.
ഗായത്രിദേവി ഹാളില്‍ ഒരു സെറ്റിയില്‍ ഇരിക്കുകയായിരുന്നു.
കൈകള്‍ക്കുള്ളില്‍ മുഖം താങ്ങി.
“ഗായത്രീ,”
പിമ്പിലൂടെയെത്തി അദ്ദേഹം അവരുടെ തോളില്‍ പിടിച്ചു.
പിന്നെ മുമ്പിലേക്ക് വന്ന് അവരുടെ മുഖം പിടിച്ചുയര്‍ത്തി.
അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അദ്ദേഹം കണ്ടു.
“എന്താ ഗായത്രി ഇത്?”
അദ്ദേഹം വല്ലായ്മയോടെ ചോദിച്ചു.
അവര്‍ മുഖം തുടച്ചു.
“വീട്ടില്‍ കയറി വന്ന് മുഖത്ത് നോക്കി അനാവശ്യം പറയുക, വെല്ലുവിളിക്കുക, അങ്ങനെയൊക്കെ ചെയ്യുമ്പം എങ്ങനെയാ ഗായത്രീ നോക്കി നിക്കണത്?’
എന്നിട്ടും അവര്‍ ഒന്നും മിണ്ടിയില്ല.
“ഓക്കെ, സോറി,”
അദ്ദേഹം പുഞ്ചിരിച്ചു.
“ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല,”
“ഈ വര്‍ഷത്തിന്‍റെ പ്രാധാന്യം മറന്നൂന്ന് തോന്നുന്നു മോള്ടച്ചന്‍,”
അവര്‍ പറഞ്ഞു.
“വ്രതവര്‍ഷമാണ്‌, മൃത്യുഞ്ജയയാഗം …അതൊക്കെ മറന്നൂല്ലോപെട്ടെന്ന്‍,”
അദ്ധേഹത്തിനും തോന്നി.
ശരിയാണ്.
വാക്കിലും നോക്കിലും ചിന്തയില്‍പ്പോലും സാത്വികഭാവം വേണ്ട സമയമാണ്.
എന്നിട്ടാണ് ഒരാളെ കരണത്തടിച്ചു നിലത്തിട്ടത്.
“അവിവേകം പറയ്യാന്ന് തോന്നരുത്,”
അവര്‍ പറഞ്ഞു.
“അതിനൊന്നും ഞാന്‍ അര്‍ഹയല്ലന്നും അറിയാം. എന്നാലും …”
“എന്താ ഗായത്രീ ഇത്?”
അവരെ തന്നിലേക്കടുപ്പിച്ചു നിര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു.
“എന്നെ ഉപദേശിക്കാനും തിരുത്താനുമൊക്കെ നിനക്കുള്ളത്പോലെ അര്‍ഹത മറ്റാര്‍ക്കാ പിന്നെ?”
തന്‍റെ മുഖം അവരുടെതിന് വളരെയടുപ്പിച്ചുകൊണ്ട് അദ്ദേഹം അവരെ ചേര്‍ത്തുപിടിച്ചു.
“അത് ശരി!”
പിമ്പില്‍ നിന്ന്‍ ദിവ്യയുടെ സ്വരം അവര്‍ കേട്ടു.
“ശ്യോ, മോള്!”
ഗായത്രിദേവി പെട്ടെന്ന് ലജ്ജയോടെ മുഖം മറച്ചുപിടിച്ചുകൊണ്ട് തെന്നിമാറി.
“അങ്കം തീര്‍ക്കാന്‍ പറഞ്ഞുവിട്ടിട്ട് ഇവിടിപ്പോള്‍ ഡാഡീം മമ്മീം രണ്ടാം ഹണിമൂണാണോ?”

Leave a Reply

Your email address will not be published. Required fields are marked *