******
പുഴക്കെന്തോ ഒരു മാറ്റംപോലെ. വല്ലാത്തൊരു ഒഴുക്കും, കലക്കവും, ഈശ്വരാ മലവെള്ളം ഇറങ്ങിയതായിരിക്കരുതേ.
പ്രാർത്ഥനകൾക്കെന്നും യതൊരു ഫലവുമില്ലതെ പോയി. മലവെള്ളം രാക്ഷസ ഭാവത്തിൽ കുറുമാലിയെ പ്രാപിച്ചിരുന്നു. ഞാൻ അവിടെ ഓലകീറുനെയ്ത ഷെഡ്ഡിൽ ബീഡിയും പുകച്ചിരിക്കുന്ന തോണിക്കാരോട് ഒന്നുവിടാതെ അപേക്ഷിച്ചു, തോണിയിറക്കാൻ. ആരും തയ്യാറല്ലായിരുന്നു. ഇറക്കിയ തോണി കൺമുന്നിൽ മുങ്ങി, മലവെള്ളത്തിൽ ഒലിച്ച്പോയത് അവര് കണ്ണ്കൊണ്ടു കണ്ടതായിരുന്നു.ആ അപകടസാധ്യത ഏറ്റെടുക്കാൻ മാത്രം അവർക്കാർക്കും, നഷ്ടപ്പെടാൻ അപ്പുറത്ത് അവരുടെ പ്രാണനിരുപ്പില്ലായിരുന്നു, എനിക്കല്ലാതെ.
ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, തലയിൽ കൈകൊടുത്ത്, ആ മഴയത്ത് വെറും മണ്ണിലിരുന്ന് വിലപിച്ചു. പിറകിൽ നിന്നും വരിയായി ഒഴികിയെത്തിയ മഴവെള്ളം എന്നെ തഴുകി പുഴയിലേക്കിറങ്ങി അതിൽ ലയിച്ചില്ലാതെയായി. എന്നെയെന്തിനോ നയിക്കുന്നത് പോലെ. ഞാൻ കണ്ണൊന്നിറുക്കിയടച്ചു തുറന്നു. ഞാൻ ഹൃദയംകൊണ്ട് ചിലത് തീരുമാനിച്ചിരുന്നു.
****
കാലംതെറ്റി പെയ്യുന്ന മഴ,….
ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളികൾ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലിപ്പുഴ രൗദ്ര ഭാവത്തിൽ മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.
ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.
ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.
അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ, അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.
“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”
ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……