പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.
പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.
ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.
വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും മറ്റൊന്നല്ല.
*************
ചെങ്കല്ല് കെട്ടിയ, കുറുങ്കാടും ചിത്രപ്പുല്ലും കളംവരച്ച അസ്ഥിതറയിൽ മഴയേൽക്കാതെ ഓട്ടുമുറികൾക്കുള്ളിൽ ഒരു ദീപം കെടാതെ ഉലഞ്ഞ് കത്തികൊണ്ടിരുന്നു. അമ്മയുടെ മുന്നിൽ വർഷങ്ങൾക്കു ശേഷം ഞങ്ങൾ പഴയ കുട്ടികൾ കണക്കെ എന്തോ പതീക്ഷിച്ച് ഇങ്ങനെ നിന്നു. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയും, കാറ്റും, ഉലയുന്ന മനസ്സും, അകമെയും പുറമെയും മഴക്കോള്.