ഒന്നുരണ്ട് തവണ കോറിഡോറിൽ അവരെ കാണുകയും ചെയ്തു, ഹൃദ്യമായ ഒരു ചിരിയാൽ അവർ പരിചയം ഭാവിച്ച് കടന്നു പോയി. കൂടുതൽ ഒന്നും സംസാരിക്കാൻ ഒരു സ്‌പേയ്‌സും ഇല്ലായിരുന്നു എന്ന് മാത്രമല്ല, താൻ എന്തിനാണ് ശ്രമിക്കുന്നത് എന്നും അവന് പിടികിട്ടിയിരുന്നില്ല.
ആ മഠത്തിലമ്മയുടെ വേഷത്തിനുള്ളിൽ അഭൗമസൗന്ദര്യം വെട്ടിത്തിളങ്ങുന്ന ഒരു ദാരുശിൽപ്പം ഉണ്ട് എന്ന് അവന് തീർച്ചയായിരുന്നു. എത്ര തുടച്ച് കളയാൻ ശ്രമിച്ചിട്ടും ആ മനോഹര മുഖം അവന്റെ ഉള്ളിൽ നിന്നും മാഞ്ഞുപോയില്ല.
ദിവസങ്ങൾ കടന്നു പോയി, ഈ സമയത്ത് ജെറിയോടൊപ്പം ഒന്ന് രണ്ട് തവണ അവരുടെ റൂമിൽ പോകാൻ ഇടവന്നു. ഹോസ്പിറ്റലിന്റെ മറ്റൊരു ഭാഗത്താണ് ഈ കെട്ടിടങ്ങളെല്ലാം, അതിന്റെ തന്നെ താഴ്ഭാഗത്ത് പണികൾ നടക്കുന്നതിനാൽ ക്ലാസുകൾ പലതും ഒരു പോർഷനിൽ മാത്രമായിട്ടാണ് കേന്ദ്രീകരിച്ചിരുന്നത്.
സിസ്റ്ററിന്റെ റൂം മറ്റൊരു കെട്ടിടത്തിൽ ആണെന്ന് വേണമെങ്കിൽ പറയാം, കാരണം പുതിയ കെട്ടിടത്തിലേയ്ക്ക് ഭാഗീകമായി കോളേജ് മാറിയെങ്കിലും സിസ്റ്ററിന്റെ റൂം പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു. അവിടെ എന്ത് പണികളാണ് നടക്കുന്നത് എന്നൊന്നും ശ്യാമിന് മനസിലായില്ല. ആ റൂം കണ്ട് പിടിക്കാൻ തന്നെ കുറച്ച് ബുദ്ധിമുട്ടും ആയിരുന്നു.
ജെറിയെ അകത്തേയ്ക്ക് കടത്തി വിട്ട് ശ്യാം പുറത്തു നിന്നു. സ്വൽപ്പം കഴിഞ്ഞ് സിസ്റ്റ്ർ തന്നെ ഇറങ്ങിവന്ന് “അകത്തേക്ക് വാ , എന്തിനാ പുറത്ത് നിൽക്കുന്നത്” എന്ന് സ്‌നേഹപൂർവ്വം വിളിച്ചു.
“കെറ്റിലിൽ ഒരു കാപ്പിയിടട്ടെ” എന്ന് ചോദിച്ചെങ്കിലും അവര് നിരസിച്ചതിനാൽ സിസ്റ്റർ കൂടുതൽ നിർബന്ധിച്ചില്ല. അവരുടെ ആഡ്യത്ത്വവും, അധികാരവും ധ്വനിക്കുന്നതായിരുന്നു ആ റൂമിലെ ഓരോ വസ്തുക്കളും.
ലളിതമെങ്കിലും എല്ലാം അതിന്റേതായ സ്ഥാനത്തും പ്രൗഡിയിലും ആയിരുന്നു നിരത്തിയിരുന്നത്.
ഒരു വശത്ത് മെഡിക്കൽ പുസ്തകങ്ങളുടെ ഒരു അലമാരയും, സൈഡിലേയ്ക്ക് മറ്റൊരു വാതിലും ഉണ്ടായിരുന്നു. ശക്തിയിൽ കറങ്ങുന്ന പങ്കയിൽ നിന്നും കുളിർക്കാറ്റ് വീശിക്കൊണ്ടിരുന്നു. വിശാലമായ മേശയും, വെള്ള വിരികളും, സന്ദർശകർക്കിരിക്കാനുള്ള കസേരകളും എല്ലാം ആയി ഒരു ടിപ്പിക്കൽ ഓഫീസ് റൂം ആയിരുന്നു അത്.
ഒരു ഭാഗത്ത് ഭിത്തിയിൽ ശരീരഭാഗങ്ങളുടെ എംബോസ് ചെയ്തുവച്ച പ്ലാസ്റ്റർ ഓഫ് പാരീസ് പഠനവസ്തുക്കളുടെ തൂക്കിയിടുന്ന രൂപങ്ങൾ മാത്രം ആ റൂമിന് ചേരാത്തതായി അവനു തോന്നി.