യുഗം 12
Yugam Part 12 | Author : Achilies | Previous part
യുഗം 12ആം ഭാഗം ഇവിടെ തുടങ്ങുന്നു ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. യുഗം എന്ന കഥ കൊണ്ട് എനിക്ക് ഇവിടുന്നു കിട്ടിയ സൗഹൃദം അത്രയും വലുതാണ്. യുഗം എഴുതിയത് കൊണ്ട് എനിക്ക് കിട്ടിയ ലാഭം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ഇവിടുള്ള സൗഹൃദവലയമാണെന്നു…
യുഗത്തിന്റെ അവസാന ഭാഗങ്ങളിലേക്കുള്ള യാത്ര ഈ പാർട്ടിൽ ഹരിയുടെ യാത്രയോടൊപ്പം ആരംഭിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ഇനിയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.
യുഗം 12….
വസുവിനോട് മൂന്നാർ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് നോക്കി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഗംഗയെ സമ്മതിപ്പിക്കാനായിരുന്നു പാട്, കുറച്ചു വാശി കാണിച്ചെങ്കിലും പെണ്ണും സമ്മതിച്ചതോടെ ഞാൻ ഇറങ്ങി, പതിവിനു വിപരീതമായി ഇപ്രാവശ്യം അജയേട്ടനോട് വരുന്ന കാര്യം ഞാൻ പറഞ്ഞില്ല.
അന്നാദ്യമായി ബസിലെ സൈഡ് സീറ്റിലെ ഇരിപ്പും കാറ്റും പാട്ടുമൊന്നും എന്റെ ഉള്ളം തണുപ്പിച്ചില്ല, മനസ്സ് പിടികിട്ടാത്ത നിലയില്ല കയത്തിൽ വീണപോലെ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഉത്തരങ്ങൾ അതായിരുന്നു ഇനി എനിക്ക് വേണ്ടത്, ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വഴി അതിലെനിക്ക് പിന്നെ സംശയമില്ല. ഒന്നുറങ്ങണം എന്നുണ്ട് പക്ഷെ കണ്ണടക്കുമ്പോൾ മീനാക്ഷിയാണ്, അവളുടെ കാലിലെ ഉണങ്ങാത്ത മുറിവാണ്. കയ്യിലെ കറുത്ത പൊള്ളലുകളാണ്, ഇനിയും എവിടെയെല്ലാം അവൾ ഒരിക്കൽ സഹിച്ചിരുന്ന വേദനയുടെ മുദ്രകൾ ബാക്കി ഉണ്ടാവാം, ആലോചിക്കുംതോറും നെഞ്ചിൽ ചോര പൊടിയുംപോലെ.
കണ്ണടക്കാൻ ഭയന്ന് മൂന്നാർ എത്തുന്നവരെ ഞാൻ ഉറങ്ങിയില്ല. ബസിറങ്ങുമ്പോൾ പക്ഷെ സ്റ്റാൻഡിൽ എന്നെ പ്രതീക്ഷിച്ചെന്ന പോലെ, ജീപ്പിൽ കാത്തിരുന്ന അജയേട്ടനെ കണ്ടപ്പോൾ പിന്നെ അങ്ങോട്ട് തന്നെ നടന്നു.
“വസൂ…..”
“ഹ്മ്മ്..”
എന്റെ ചോദ്യത്തിന്റെ അർഥം മനസിലായെന്നപോലെ അജയേട്ടൻ മൂളി.
“നീ അവിടുന്നു ഇറങ്ങിയപ്പോൾ എനിക്ക് വിളി വന്നു…”
“അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് തോന്നി.”
ആഹ് ജീപ്പ് യാത്രയിലുടെനീളം ഒരു മൂകത തളം കെട്ടി നിന്നു. കാര്യങ്ങൾ അറിഞ്ഞ അജയേട്ടന്റെയും മുഖത്ത്. പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു.
ഫാം ഹൗസിൽ ഇറങ്ങി അകത്തൊന്നു ഫ്രഷ് ആവാൻ ഞാൻ കയറി.
“ഏട്ടാ എനിക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാനും.”
അകത്തേക്ക് പോവും വഴി ഞാൻ അജയേട്ടനെ നോക്കി പറഞ്ഞു.
“ഞാനിവിടെ ഉണ്ടാവും.”
ഒറ്റ വാക്കിൽ ഉത്തരമൊതുക്കി അജയേട്ടൻ മല്ലി കൊണ്ട് വന്ന ചായ വാങ്ങി.
കുളിച്ചിറങ്ങിയപ്പോൾ മല്ലി എനിക്കായി മൂടി വെച്ചിരുന്ന കടും കാപ്പി ഞാൻ കയ്യിലെടുത്തു, അജയേട്ടനെതിരെ സോഫയിൽ ഇരുന്നു. ഞങ്ങളുടെ മുഖഭാവവും ഇടയിൽ ഇതുവരെ ഉണ്ടാവാതിരുന്ന മൂകതയും കണ്ടത്