ഒരു പ്രണയ കഥ
Oru Pranaya Kadha | Author : Smitha
കേട്ട് നിന്നവർ മൂക്കത്ത് വിരൽ വെച്ച് പരസ്പ്പരം നോക്കി. ആശ്ചര്യ ശബ്ദം പുറപ്പെടുവിച്ചു. നിമിത്ത ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ ആകാശം മുട്ടിനിൽക്കുന്ന ചാമുണ്ഡിമല നിലത്തേക്ക് വീഴുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി.
എങ്ങനെ നോക്കാതിരിക്കും!
തിരുവാംകര ദേശം മുടിഞ്ഞുപോകുന്ന തീരുമാനമല്ലേ കര വിചാരണക്കാരൻ വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ ആലിൻചുവട്ടിൽ കൂടി നിന്ന സകല പുരുഷാരത്തോടും സ്ത്രീജനങ്ങളോടും സർവ്വോപരി ദേശ പ്രമുഖന്മാരായ ചെന്തേരി തിരുമുൽപ്പാടും കക്കോത്ത് കൃഷ്ണൻ നമ്പ്യാരുമടക്കമുള്ളവരോട് അറിയിച്ചത്!
“കാലം പോയി!”
പൊതുവാൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
“വെളളികെട്ടിയ വടി പൊക്കി കുരുത്തോല ചിലമ്പിച്ച് കൽപ്പന കൊടുക്കുന്ന കാലം പണ്ടേ പോയി! ഇന്ന് നമ്പൂരി ചെറുമിക്ക് ഗർഭമുണ്ടാക്കിയാൽ അവളെ പുടവ കൊടുത്ത് വിളക്ക് വെച്ച് അകായിയിലേക്ക് കേറ്റണം. അതിനു സമ്മതല്ലാച്ചാ രെജിസ്റ്റ്സർ കച്ചേരിൽ പോയി പ്രമുഖന്മാർ ഒപ്പിട്ട കടലാസ് സാക്ഷിയാക്കി ഓളെ വിളിച്ച് ഇല്ലത്ത് കേറ്റണം ..അതിനും സമ്മതല്ലാച്ചാ പിന്നെ വേറെ ഒരു വഴ്യ ഒള്ളു. കേക്കണോ അത്?”
ആളുകൾ കാത് കൂർപ്പിച്ചു.
മേപ്പാട്ട് നാരായണന്റെ ഇല്ലക്കാരും വേളിവഴി ബന്ധം കൂടിയവരും ആകാംക്ഷയോടെ പൊതുവാളിനെ നോക്കി.
“ജയിലിൽ കെടക്ക്വ…ഗോതമ്പുണ്ട തിന്നും പാറ പൊട്ടിച്ചും നടയടി മേടിച്ചും കഴിയ്‌വ ..ഒരു നാലഞ്ചു കൊല്ലം. ന്താ സമ്മതാണൊ, തിരുമേനിക്ക്?”
“അയ്യോ.”
കോയിക്കൽ നാരായണൻ നമ്പൂതിരി വിലപിച്ചു.
“നിയ്ക്ക് അസ്കിതകൾ പലതാണെ…ജയിലൊന്നും പറ്റില്യ…”
“അപ്പൊ?”
ജ്യേഷ്ഠൻ ജാതവേദൻ നാരായണനെ നോക്കി.