സ്നേഹമുള്ള തെമ്മാടി
SNEHAMULLA THEMMADI AUTHOR ANURADHA MENON
“സുധീ… ഒന്നു വേഗം… ടീച്ചർ ഇപ്പോൾ വരും…”
“അച്ചൂ…ഒന്നു വെറുതെയിരി…ഇത് കുഴിക്കാൻ അത്ര എളുപ്പം ഒന്നും അല്ല…നീ കുറച്ചു കൂടെ മുള്ളു കിട്ടോ നോക്ക്..”
“എനിക്കൊന്നും വയ്യ… എന്റെ കയ്യ് മുറിയും…”
“അപ്പോൾ ടീച്ചറോടു നിനക്ക് പകരം വീട്ടണ്ടേ?”
“അതു വേണം…എന്റെ കയ്യിലെ തോല് മുഴുവൻ കളഞ്ഞു പിശാശ്..”
“എന്നാൽ പോയി എടുത്തോണ്ട് വാ…കഴിഞ്ഞ ആഴ്ച എന്നെ തല്ലിയപ്പോഴെ ഞാൻ മനസ്സിൽ കരുതിയതാ അതിനെ ചതിക്കുഴി വെച്ച് വീഴ്ത്തണം എന്ന്.. ഇന്നലെ നിന്നെയും തല്ലി… ഇനി ആ പിശാശിനെ വെറുതെ വിട്ടാൽ ശെരി ആവില്ല..”
ഇപ്പോൾ കണ്ടത് മുളക്കൽ തറവാട്ടിലെ ചെറിയ സന്തതികളുടെ മഹാ വികൃതികളിൽ ഒന്നു മാത്രം…അച്ചു എന്ന അശ്വതിയും സുധി എന്ന സുധീറും സമപ്രായക്കാർ ആണ്…മുളക്കൽ തറവാട്ടിലെ കാരണവർ രാഘവൻ നായരുടെ മകളാണ് അച്ചു…രാഘവന്റെ ഇളയ പെങ്ങൾ ലക്ഷ്മിയുടെ മകനാണ് സുധി…അച്ചുവും സുധിയും വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന ഒരു ചെറിയ സംഭവം ആണ് ഇപ്പോൾ വർണിക്കുന്നത്…ഹോംവർക്ക് ചെയ്യാത്തതിന് തല്ലിയ ലളിത ടീച്ചറിനെ ചതിക്കുഴിയിൽ വീഴ്ത്തുന്നു…കഥാപുസ്തകത്തിൽ നിന്നും കിട്ടിയ ബുദ്ധിയാണ് ഈ ചതിക്കുഴി…
“സുധീ…ഇതാ മുള്ള്…ഈ കുഴി ചെറുതല്ലെ സുധി?”
“കുഴി ചെറുതായാൽ എന്താ… ടീച്ചർ വീഴും മുള്ള് കാലിൽ തറക്കും.. അത് പോരെ അച്ചൂ…?”
“മതി..”
“സുധീ……!!!!!” പെട്ടെന്ന് അച്ചുവിന്റെയും സുധിയുടെയും ചെവിക്ക് ആരോ പിടുത്തം ഇട്ടു… തിരിഞ്ഞു നോക്കിയതും അച്ചു ഒന്നു ഞെട്ടി…
“അയ്യോ… അപ്പുവേട്ടൻ…വിട് അപ്പുവേട്ടാ… വേദനിക്കുന്നു…”
“നിനക്കൊക്കെ വേദനിക്കണം…ഞാനിപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ആ പാവം ടീച്ചർ കുഴിയിൽ വീണേനെ…”
ഇത് അപ്പു… യഥാർത്ഥ പേര് ആനന്ദ്…രാഘവൻ നായരുടെ മൂത്ത പെങ്ങൾ രാധയുടെ മകൻ…അപ്പുവിന് കുട്ടിത്തേവാങ്കുകളെക്കാൾ അഞ്ചു വയസ്സ് കൂടും…പോരാത്തതിന് വികൃതികൾക്ക് കൂട്ട് നിൽക്കാത്ത സൽസ്വഭാവി…അതു കൊണ്ടു തന്നെ അച്ചുവിന്റെയും സുധിയുടെയും ഒന്നാമത്തെ ശത്രുവും വീട്ടുകാരുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയുമാണ് അപ്പു..
“അപ്പുവേട്ടാ… ടീച്ചർ ഇപ്പോൾ വരും…ഒന്നു വിട് പ്ലീസ്…” സുധിയും അച്ചുവും കെഞ്ചി…അപ്പു വിട്ടില്ല…അപ്പോഴേക്കും ലളിത ടീച്ചർ വന്നു…അപ്പു ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു…